ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതി ബിൽ പാസാക്കുന്നത് കേന്ദ്രസർക്കാർ തത്കാലത്തേക്കു മാറ്റിവച്ചു. കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടി ഭയന്നാണു നടപടി.
ബില്ലിനെതിരേ കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ ഇന്ത്യ സഖ്യം എംപിമാരും സിബിസിഐ അടക്കം വിവിധ ക്രൈസ്തവസഭാ നേതാക്കളും പ്രതിഷേധം കടുപ്പിച്ചതോടെയാണ് മുൻ തീരുമാനം മാറ്റി, അവസാനനിമിഷം ലോക്സഭയുടെ ഇന്നലത്തെ കാര്യപരിപാടിയിൽനിന്നു എഫ്സിആർഎ ഭേദഗതി ബിൽ നീക്കിയത്.
വിവാദ എഫ്സിആർഎ ഭേദഗതി ബില്ലിനെതിരേ പാർലമെന്റിനകത്തും പുറത്തും പ്രതിപക്ഷ എംപിമാർ വൻ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബിൽ പരിഗണിക്കുന്നതു മാറ്റിയതായി ന്യൂനപക്ഷ, പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു ലോക്സഭയെ അറിയിച്ചത്.
പ്രതിഷേധം കടുപ്പിക്കാനായി പ്രചാരണം നിർത്തിവച്ച് എല്ലാ പ്രതിപക്ഷ എംപിമാരോടും ഡൽഹിയിലെത്താൻ കെ.സി. വേണുഗോപാൽ നിർദേശിച്ചതും സർക്കാരിനെ വെട്ടിലാക്കി. ചൊവ്വാഴ്ച പുറത്തിറക്കിയ ലോക്സഭയുടെ ഇന്നലത്തെ കാര്യപരിപാടിയിൽ എഫ്സിആർഎ ഭേദഗതി ബിൽ പരിഗണിക്കുന്നതിനായി ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിൽ കൊണ്ടുവരുന്നതിനും ബിൽ പാസാക്കുന്നതിലും നിശ്ചയിച്ചതായി അറിയിച്ചിരുന്നു.
എഫ്സിആർഎ ബില്ലിനെതിരേ കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബെഹനാൻ, ഫ്രാൻസിസ് ജോർജ്, ഹൈബി ഈഡൻ എന്നിവർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. ബില്ലിലെ 20 വിവാദ വ്യവസ്ഥകൾ ഒഴിവാക്കണമെന്നു നിർദേശിച്ച് എൻ.കെ. പ്രേമചന്ദ്രൻ ഭേദഗതി പ്രമേയത്തിനും നോട്ടീസ് നൽകിയിരുന്നു.
ചോദ്യോത്തര വേള തുടങ്ങിയയുടൻ പ്രതിപക്ഷം പ്രശ്നം ഉന്നയിച്ചു ബഹളം വച്ചതോടെ ഉച്ചയ്ക്ക് 12 വരെ സഭ പിരിയുന്നതായി പ്രഖ്യാപിച്ചു സ്പീക്കർ ഓം ബിർള നടപടികൾ നിർത്തിവച്ചു. യുഡിഎഫ് എംപിമാർക്കുപുറമെ എൽഡിഎഫ് എംപിയായ കെ. രാധാകൃഷ്ണനും പ്രതിഷേധത്തിൽ പങ്കാളിയായി.
ഇന്ത്യയിലെയും കേരളത്തിലെയും ക്രൈസ്തവ സഭകളുടെ പ്രതിഷേധവും ദീപിക പത്രത്തിന്റെ നിലപാടും ഗൗരവമുള്ളതാണെന്നും എൻഡിഎ സ്ഥാനാർഥികൾക്കു കിട്ടിയേക്കാവുന്ന വോട്ടുകൾപോലും നഷ്ടമായേക്കാമെന്നും അമിത് ഷായെ നേരിട്ടു വിളിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ബോധ്യപ്പെടുത്തി. ഇതോടെയാണു വിവാദ ബിൽ തിരക്കിട്ടു പാസാക്കാനുള്ള നീക്കത്തിൽനിന്നു കേന്ദ്രം പിൻവാങ്ങിയത്. കഴിഞ്ഞ മാസം 25ന് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചതു വലിയ രാഷ്ട്രീയ കൊടുങ്കാറ്റിനു കാരണമായിരുന്നു.
കേരളം, ആസാം, തമിഴ്നാട്, പശ്ചിമബംഗാൾ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി പ്രതിപക്ഷ എംപിമാരിൽ ഭൂരിപക്ഷവും പാർലമെന്റിൽ ഇല്ലാത്ത അവസരം മുതലെടുത്ത് വിവാദ ബിൽ പാസാക്കാനുള്ള കേന്ദ്രസർക്കാരിന്റെ തന്ത്രംകൂടിയാണു പൊളിഞ്ഞത്.
കേരളത്തിലെ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി അനവസരത്തിൽ കൊണ്ടുവന്ന എഫ്സിആർഎ ഭേദഗതി ഫലത്തിൽ എൻഡിഎയ്ക്കു തിരിച്ചടിയും യുഡിഎഫിനും എൽഡിഎഫിനും രാഷ്ട്രീയനേട്ടവുമായി മാറിയെന്ന് ബിജെപി കേന്ദ്രനേതൃത്വം വിലയിരുത്തി.
അതേസമയം, തെരഞ്ഞെടുപ്പുകൾക്കുശേഷം വിവാദ എഫ്സിആർഎ ഭേദഗതി ബിൽ ജൂലൈയിലെ വർഷകാല സമ്മേളനത്തിൽ വീണ്ടും കൊണ്ടുവന്ന് പാസാക്കാനാണു കേന്ദ്രസർക്കാരിന്റെ നീക്കം.
തെറ്റിദ്ധരിപ്പിക്കുന്നു
ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതി ബില്ലിനെക്കുറിച്ച് കോൺഗ്രസ് അംഗങ്ങൾ തെറ്റായ പ്രചാരണം നടത്തുകയാണെന്നു കേന്ദ്രമന്ത്രി കിരൺ റിജിജു.
കേരളത്തിൽനിന്നുള്ള അംഗങ്ങൾ വിഷയം വഴിതിരിച്ചുവിടുകയാണ്. ബില്‍ ഇന്നലെ പരിഗണനയ്ക്ക് എടുക്കില്ലെന്ന് കോണ്‍ഗ്രസ് അംഗങ്ങളെ അറിയിച്ചിരുന്നതാണെന്നും മന്ത്രി സഭയിൽ പറഞ്ഞു.
ബില്ലിനെക്കുറിച്ചു കേരളത്തിൽ നടക്കുന്ന തെറ്റായ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണ്. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മന്ത്രി സഭയിൽ വാദിച്ചു.